ന്യൂഡൽഹി: നാവിക സേനാ ദിനത്തോട് അനുബന്ധിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച് കര, നാവിക, വ്യോമ സേനാ മേധാവികൾ. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, വ്യോമസേനാ മേധാവി ആർ കെഎസ് ബദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവർ ദേശീയ യുദ്ധസ്മാരകത്തിലെത്തി.
49 -ാമത് നാവിക സേനാ ദിനമാണിത്. 1971 ലെ ഇന്തോ- പാകിസ്താൻ യുദ്ധത്തിനിടയിൽ പാകിസ്താനിലെ കറാച്ചിലെ നാവിക ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഡിസംബർ നാലിന് നാവികസേനാ ദിനമായി ആചരിക്കുന്നത്.
ഇത്തവണത്തെ നാവിക സേനാ ദിനത്തിന് പ്രത്യേകതകളേറെയാണെന്ന് നാവിക സേനാ മേധാവി കരംബീർ സിംഗ് വ്യക്തമാക്കിയിരുന്നു. ഇന്തോ-പാക് യുദ്ധത്തിൽ ഇന്ത്യ വിജയം നേടി 50 വർഷത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും നാവിക സേനാ ദിനാശംസകൾ അറിയിച്ചിരുന്നു.
നാവിക സേനാ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ വ്യോമസേനാ ആസ്ഥാനങ്ങളിൽ പ്രത്യേക ചടങ്ങുകളാണ് നടന്നത്. കൊച്ചിയിൽ സതേൺ നേവൽ കമാൻഡ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ കെ ചൗള നേവൽ വാർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിച്ചു.
Discussion about this post